പെരുമ്പാവൂർ
കേരളത്തിന്റെ കാലാവസ്ഥയിൽ അപൂർവമായി ആയിരം ഇതളുകളുള്ള താമര (സഹസ്രദളപത്മം) റിട്ട. അധ്യാപികയുടെ പൂന്തോട്ടത്തിൽ വിരിഞ്ഞു. കൂവപ്പടി മദ്രാസ് കവലയ്ക്കടുത്ത് ലക്ഷ്മി ഭവനിൽ റിട്ട. സംഗീതാധ്യാപിക കെ കെ ശാരദക്കുഞ്ഞമ്മയുടെ (80) പൂന്തോട്ടത്തിലാണ് അപൂർവതാമര വിരിഞ്ഞത്. രണ്ടായിരത്തിൽ ജോലിയിൽനിന്ന് വിരമിച്ചശേഷം കൃഷിയും പൂന്തോട്ട പരിപാലനവുമൊക്കെയാണ് ശാരദക്കുഞ്ഞമ്മയുടെ വിനോദം. വെള്ളയും ചുവപ്പും കലർന്ന നിറങ്ങളിലുള്ള താമരപ്പൂക്കൾ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും ഇളം ചുവപ്പുനിറത്തിൽ ആദ്യമായാണ് സഹസ്രദളപത്മം വിരിഞ്ഞത്. നെലുംബോ നുസിഫെറ എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന താമര ഏഷ്യൻ ലോട്ടസ് എന്ന പേരിലും അറിയപ്പെടുന്നു. മൊട്ടിട്ട് രണ്ടാഴ്ചകൊണ്ടാണ് പൂവ് വിരിഞ്ഞത്. വയലിൽനിന്നെടുക്കുന്ന ചെളിയിൽ വിത്തുപാകി മുളപ്പിച്ചും തൈകൾ വാങ്ങി നട്ടും പരീക്ഷണങ്ങൾ പലതും നടത്തിയാണ് വളർത്തിയെടുത്തത്. പ്ലാസ്റ്റിക് പാത്രത്തിൽ നട്ടിട്ടുള്ള താമരകൾക്ക് ചാണകപ്പൊടിയും എല്ലുപൊടിയുംമാത്രമാണ് വളമായി നൽകിയത്.
What do you feel about this post?

Like

Love

Happy

Haha

Sad











