രായമംഗലം: അടുത്ത മാസം അഞ്ചാം തീയതിയോടെ തെരഞ്ഞെടുപ്പ് പ്രഖാപനം വരുമെന്ന ധാരണയിൽ പാർട്ടികളുടെ സ്ഥാനാർത്ഥി ധാരണകളും മറ്റും അതിന് മുന്നേ തീർക്കാനാവൻ കഴിയാതെ കുഴങ്ങുകയാണ് രായമംഗലം പഞ്ചായത്തിലെ വിവിധ പാർട്ടി നേതാക്കൾ. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് പഞ്ചായത്തിൽ വിവിധ പാർട്ടികളിൽ വിമതശബ്‌ദങ്ങളും ഉയരുന്നുണ്ട്. ഒരു വശത്ത് സംവരണ സ്ഥാനാർത്ഥികളെ കിട്ടാത്തതിനാൽ തല പുകഞ്ഞ് നിൽക്കുന്ന നേതൃത്വത്തോട് ജനറൽ വാർഡുകളിലെ ആവശ്യങ്ങളുമായി അസ്ഥാനത്ത് വിവാദങ്ങൾ ഉയർത്തുന്നതാണ് നിലവിൽ കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത്.
തെരഞ്ഞെടുപ്പിന് മത്സരിക്കാൻ തയ്യാറെടുത്തിരുന്നവരുടെ വാർഡുകൾ സംവരണമായതോടെ, ഇതര വാർഡുകൾ ആവശപ്പെട്ടുന്നതും നേതാക്കളുടെ ചില കടുംപിടുത്തങ്ങളും തലമുറ മാറ്റങ്ങളും ആവശ്യപ്പെട്ടുമൊക്കെയുളള ചർച്ചകളും വിവിധയിടങ്ങളിൽ അവസാനിക്കുന്നത് വാഗ്വാദങ്ങളിലും വെല്ലുവിളികളിലും ഭീഷണികളിലുമാണ്. വിവിധ പാർട്ടികൾക്കുളളിലെ ഉൾപ്പോരുകൾ പുറത്തേക്ക് നീങ്ങുന്നത് മറ്റു പാർട്ടിക്കാർ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങളിലൂടെ തർക്ക വിഷയമാക്കുകയാണ്. ഇതോടെ പഞ്ചായത്തുകളിലെ വിവിധ വാട്സ് ആപ് ഉൾപ്പെടെയുളള സമൂഹമാധ്യമങ്ങളിൽ പാർട്ടി പ്രവർത്തകർ തമ്മിലും പാർട്ടിക്കകത്തുളളവർ തമ്മിലും യുദ്ധം മുറുകുന്നത് പാർട്ടി നേതൃത്വത്തിന് തലവേദനയാകുകയാണ്.
പ്രചരണത്തിന് മുമ്പേയുളള എതിരഭിപ്രായങ്ങൾ കൂടുതൽ വിമത സ്ഥാനാർത്ഥികളെ സമ്മാനിക്കുന്നതും വിചിത്ര സഖ്യങ്ങളിലേക്കുമാണ് പല വാർഡുകളിലേക്കും കാര്യങ്ങൾ നീങ്ങുന്നത്.











