പെരുമ്പാവൂർ: വല്ലം-പാണംകുഴി റോഡിൽ രാപ്പകലില്ലാതെ ചീറിപ്പായുന്ന അമിതഭാര ടോറസ്-ട്രെയിലർ ലോറികളുടെ മരണപ്പാച്ചിലിൽ റോഡ് പൂർണ്ണമായും തകർന്നുതരിപ്പണമാകുന്നു. പാറമണൽ, തേപ്പ് മണൽ, മെറ്റൽ തുടങ്ങിയ നിർമ്മാണ സാമഗ്രികളുമായി തിരുവനന്തപുരം, കൊല്ലം, കായംകുളം തുടങ്ങിയ തെക്കൻ ജില്ലകളിലേക്ക് പോകുന്ന കൂറ്റൻ വാഹനങ്ങളാണ് ഈ മലയോര പാതയെ ചതിക്കുഴികളാക്കി മാറ്റിയത്. തമിഴ്നാട്ടിൽ നിന്നുള്ള കരിങ്കല്ല് വരവ് നിലച്ചതോടെ തെക്കൻ കേരളത്തിലെ മുഴുവൻ നിർമ്മാണ ലോബിയും ഈ മേഖലയിലേക്ക് ഇരച്ചെത്തുകയാണ്. അനുവദനീയമായ ഭാരപരിധിയുടെ ഇരട്ടിയിലേറെ കരിങ്കൽ ഉൽപ്പന്നങ്ങൾ കുത്തിനിറച്ച്, രാത്രിയുടെ മറവിലും പകലുമെല്ലാം ചീറിപ്പായുന്ന ഇത്തരം കൂറ്റൻ വാഹനങ്ങൾ റോഡിൽ വൻ ഗർത്തങ്ങൾ സൃഷ്ടിച്ചിട്ടും കണ്ണടച്ചു ഇരുട്ടാക്കുകയാണ് അധികൃതർ. ജനങ്ങളുടെ സ്വൈര്യജീവിതവും യാത്രയും ദുസ്സഹമാക്കി മാഫിയകൾ അഴിഞ്ഞാടുമ്പോഴും ഭരണകൂടവും ഉദ്യോഗസ്ഥരും നോക്കുകുത്തികളാകുന്നുവെന്ന് നാട്ടുകാർ രോഷത്തോടെ ആരോപിക്കുന്നു. വാഹനങ്ങളുടെ വൻതോതിലുള്ള തള്ളിക്കയറ്റം മുതലെടുത്ത് പ്രദേശത്ത് പാറ ഉൽപ്പന്നങ്ങൾക്ക് ദിവസേന തീവില ഈടാക്കുന്നതോടെ എറണാകുളം ജില്ലയിലെ സ്വകാര്യ-സർക്കാർ നിർമ്മാണ മേഖലകൾ പൂർണ്ണമായി നിശ്ചലാവസ്ഥയിലേക്ക് കൂപ്പുകുത്തുകയാണ്. പാവപ്പെട്ടവന്റെ തലചായ്ക്കാനുള്ള ഏക ആശ്രയമായ ലൈഫ് മിഷൻ ഭവന പദ്ധതികളുടെ നിർമ്മാണം പോലും അസംസ്കൃത വസ്തുക്കളുടെ രൂക്ഷമായ വിലക്കയറ്റം മൂലം പാതിവഴിയിൽ നിലയ്ക്കുന്ന അതീവ ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്.
![]()
What do you feel about this post?

Like

Love

Happy

Haha

Sad











