പെരുമ്പാവൂർ: ലഹരി മാഫിയക്കെതിരെയുള്ള ‘ഓപ്പറേഷൻ തൂഫാൻ’ നടപടികൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി പെരുമ്പാവൂരിലേക്ക് ഒരു പ്ലാറ്റൂൺ പോലീസിനെ കൂടി പ്രത്യേകമായി അനുവദിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. പെരുമ്പാവൂരിലെ തദ്ദേശവാസികളുടെയും അതിഥി തൊഴിലാളികളുടെയും വലിയ ജനസംഖ്യ കണക്കിലെടുത്ത് പോലീസ് സേനയുടെ അംഗബലം വർദ്ധിപ്പിക്കണമെന്ന ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ആവശ്യത്തെ തുടർന്നാണ് ആഭ്യന്തര വകുപ്പിന്റെ അടിയന്തര നടപടി.പെരുമ്പാവൂരിൽ നടന്ന ‘തൂഫാൻ ജാഗരൺ’ പരിപാടിയിൽ ജനപ്രതിനിധികളും നാട്ടുകാരും പോലീസ് ഉദ്യോഗസ്ഥരും ഒരേ സ്വരത്തിൽ ഈ ആവശ്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. നിലവിലെ പരിമിതമായ പോലീസ് സേനയ്ക്ക് ദൈനംദിന ചുമതലകൾക്ക് പുറമെ നാർക്കോ ഹണ്ട് പോലുള്ള വലിയ ദൗത്യങ്ങൾ കൂടി കൈകാര്യം ചെയ്യുന്നത് ശ്രമകരമാണെന്ന് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അധിക സേനയെ അനുവദിക്കാൻ തീരുമാനിച്ചത്. പെരുമ്പാവൂരിൽ ലഹരിവേട്ട കൂടുതൽ ഫലപ്രദമാകാൻ സേനയുടെ എണ്ണം വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് സർക്കാർ വിലയിരുത്തി.പ്രത്യേക പ്ലാറ്റൂൺ കൂടി ചുമതലയേൽക്കുന്നതോടെ പെരുമ്പാവൂരിലെ ലഹരിവേട്ട പുതിയൊരു ഘട്ടത്തിലേക്ക് കടക്കും. മയക്കുമരുന്ന് മാഫിയയുടെ വേരറുക്കാനും ലഹരിവ്യാപാരം പൂർണ്ണമായും അവസാനിപ്പിക്കാനും ഇത് പോലീസിന് കൂടുതൽ കരുത്തേകും. ലഹരിമുക്ത പെരുമ്പാവൂർ, ലഹരിമുക്ത കേരളം എന്ന ലക്ഷ്യം പൂർണ്ണമായും സാക്ഷാത്കരിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും തൂഫാൻ ജാഗരണിൽ നാടിന് നൽകിയ ഉറപ്പ് സർക്കാർ പാലിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.മുപ്പത് പേരടങ്ങിയ ഒരു സംഘത്തെയാണ് പ്ളാറ്റൂൺ എന്ന് സേനയിൽ വിളിക്കുന്നത്. ഇത്തരത്തിൽ പെരുമ്പാവൂരിൽ എത്തുന്ന കൂടുതൽ പൊലീസുകാരെ എ എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാക്കി ലഹരിവിരുദ്ധ സേനയാക്കാനാണ് സാധ്യത. ഇതോടെ പെരുമ്പാവൂരിലും ചുറ്റുവട്ടത്തും ലഹരിക്കേസുകളുടെ അന്വേഷണവും നടപടികളും കൂടുതൽ സുഗമമാകുകയും കേസുകൾ വർദ്ധിക്കുകയും ചെയ്യുമെന്നുറപ്പാണ്.
What do you feel about this post?

Like

Love

Happy

Haha

Sad











