പെരുമ്പാവൂർ: പറമ്പിലേക്ക് മലിനജലം ഒഴുകിയെത്തുന്നതുമായി ബന്ധപ്പെട്ട കോടതിവിധി നടപ്പാക്കാത്തതിനെ തുടർന്ന് താലൂക്ക് ഓഫീസിലെ വാഹനം ജപ്തി ചെയ്തു. ഇടത്തല പറയത്ത് വീട്ടിൽ മാക്യൂഷൻ നൽകിയ എക്സിക്യൂഷൻ ഹർജിയിലാണ് പെരുമ്പാവൂർ മുൻസിഫ് കോടതിയുടേതാണ് നടപടി.പുല്ലുവഴി പി കെ വി സ്മാരക ഓഡിറ്റോറിയത്തിന് സമീപമുള്ള ഹർജിക്കാരിയുടെ പുരയിടത്തിലേക്ക് പിഡബ്ല്യുഡി റോഡ് നിർമ്മാണത്തിലെ അപകത മൂലം വെള്ളവും മാലിന്യവും ഒഴുകിയെത്തുന്നത് തടയണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ, ഈ ഉത്തരവും തുടർന്നുളള നിർദേശങ്ങളും അധികൃതർ തുടർച്ചയായി ലംഘിച്ചു. കോടതി ഉത്തരവുകൾ നിരന്തരം ലംഘിക്കപ്പെടുന്നുണ്ടെന്ന അഡ്വക്കറ്റ് കമ്മീഷൻ റിപ്പോർട്ട് പരിഗണിച്ചാണ് സർക്കാരിനും പിഡബ്ല്യുഡി ഉദ്യോഗസ്ഥർക്കുമെതിരെ കോടതി നടപടി കടുപ്പിച്ചത്.താലൂക്ക് ഓഫീസിന്റെയും പെരുമ്പാവൂർ സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫീസിന്റെയും വാഹനങ്ങൾ ജപ്തി ചെയ്യാനായിരുന്നു കോടതി ഉത്തരവ്. തിങ്കളാഴ്ച രാവിലെയോടെയാണ് താലൂക്ക് ഓഫീസിലെ വാഹനം ജപ്തി ചെയ്തത്. വാഹനം തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയാണെന്നും അതിനാൽ നടപടിയിൽനിന്ന് ഒഴിവാക്കണമെന്നും അഡീഷണൽ ഗവ. പ്ലീഡർ മുഖേന എതിർകക്ഷികൾ വാദിച്ചെങ്കിലും കോടതി തള്ളി. തിരഞ്ഞെടുപ്പ് ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി വിധി നടപ്പാക്കുന്നത് വൈകിപ്പിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.ജില്ലാ കളക്ടർ, കെഎസ് ടിപി മൂവാറ്റുപുഴ എക്സിക്യൂഷൻ എഞ്ചിനീയർ, പിഡബ്ല്യുഡി റോഡ് വിഭാഗം മൂവാറ്റുപുഴ സബ് ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ, പെരുമ്പാവൂർ റോഡ് സബ് ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ തുടങ്ങിയവരാണ് കേസ് എതിർകക്ഷികൾ.അതേസമയം, വാഹനം ജപ്തി ചെയ്തത് താലൂക്ക് ഓഫീസിന്റെ ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്ന് തഹസിൽദാർ എം മായ അറിയിച്ചു. സെൻസസ് നടപടികൾ, വരാനിരിക്കുന്ന കറുത്തവാവ് ബലിതർപ്പണ മുന്നൊരുക്കങ്ങൾ എന്നിവയ്ക്ക് വാഹനം അത്യാവശ്യമാണെന്നും, പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട വിഷയം മുൻനിർത്തി താലൂക്ക് ഓഫീസിന്റെ വാഹനം ജപ്തി ചെയ്തത് എന്തുകൊണ്ടും ന്യായമല്ലെന്നും അവർ കൂട്ടിച്ചേർത്തു.
What do you feel about this post?