പെരുമ്പാവൂർഃ കനത്ത മഴയിൽ ബസ് കാത്തുനിൽക്കുന്ന വിദ്യാർത്ഥികളെയും യാത്രക്കാരെയും പെരുവഴിയിലാക്കി പെരുമ്പാവൂർ യാത്രി നിവാസ് ഷോപ്പിംഗ് കോംപ്ലക്സിൽ സ്വകാര്യ വ്യക്തിയുടെ നഗ്നമായ കയ്യേറ്റം. 23-ാം വാർഡിൽ പ്രവർത്തിക്കുന്ന കോംപ്ലക്സിലെ ഒരു സ്ഥാപന ഉടമയാണ് യാത്രക്കാർക്ക് മഴനനയാതെ കയറിനിൽക്കാനുള്ള പൊതുഇടം തന്റെ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യാൻ വേണ്ടി കയർ കെട്ടിത്തിരിച്ച് അടച്ചുപൂട്ടിയിരിക്കുന്നത്. നൂറുകണക്കിന് വിദ്യാർത്ഥികൾ വിവിധ വിദ്യാലയങ്ങളിലേക്കും കോളേജുകളിലേക്കും പോകാൻ ബസ് കാത്തുനിൽക്കുന്ന പ്രധാന ഭാഗത്താണ് കടയുടമയുടെ നടപടി. മഴയിൽ നനഞ്ഞൊലിച്ച് നിൽക്കുന്ന വിദ്യാർത്ഥികളോട് പോലും യാതൊരു മനുഷ്യത്വവും കാണിക്കാതെയാണ് പ്രവേശനം നിഷേധിച്ചുകൊണ്ടുള്ള ഈ ക്രൂരത അരങ്ങേറുന്നത്. പൊതുയിടം സ്വന്തം പാർക്കിംഗ് ഏരിയയാക്കി മാറ്റിയ ഈ നിയമലംഘനത്തിനെതിരെ വിദ്യാർത്ഥികളും മറ്റ് വ്യാപാരികളും വാർഡ് കൗൺസിലർ ഹയറുന്നിസ നസീറിന് നേരിട്ട് പരാതി നൽകി. സംഭവത്തിൽ നഗരസഭാ അധികാരികൾക്ക് പരാതി നൽകുമെന്നും കർശന നടപടി ആവശ്യപ്പെടുമെന്നും കൗൺസിലർ വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷയ്ക്ക് പുല്ലുവില കല്പിക്കുന്ന ഇത്തരം അനധികൃത കയ്യേറ്റങ്ങൾക്കെതിരെ പെരുമ്പാവൂർ നഗരസഭ അടിയന്തരമായി ഇടപെട്ട് കെട്ടിയടച്ച ഭാഗം തുറന്നുകൊടുക്കണമെന്ന ശക്തമായ ജനകീയ ആവശ്യമാണ് ഇപ്പോൾ ഉയരുന്നത്. അധികൃതർ ഇനിയും മൗനം തുടർന്നാൽ വൻ പ്രതിഷേധങ്ങൾക്ക് ഈ പ്രദേശം സാക്ഷ്യം വഹിക്കേണ്ടി വരും.

What do you feel about this post?

Like

Love

Happy

Haha

Sad











