പെരുമ്പാവൂർ: മനുഷ്യന്റെ അധ്വാനത്തിന്റെ മഹത്തായ ഉദാഹരണമായ പെരുമ്പാവൂരിന്റെ അഭിമാനത്തെ മറയാക്കിയാണ് ലഹരി മാഫിയ പ്രവർത്തിക്കാൻ ശ്രമിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ‘ഓപ്പറേഷൻ തൂഫാൻ’ ജാഗരൺന്റെ ഭാഗമായി കണ്ടന്തറ ഭായ് കോളനി സന്ദർശിച്ച് പ്രദേശവാസികളുമായും അതിഥി തൊഴിലാളികളുമായും സംസാരിക്കുകയായിരുന്നു അദ്ദേഹം.പെരുമ്പാവൂരിന്റെ യഥാർഥ സ്വത്വം തിരിച്ചുപിടിക്കാനുള്ള പോരാട്ടമാണ് ‘ഓപ്പറേഷൻ തൂഫാൻ’. കേരളത്തിലെ ഉയർന്ന വേതനം തേടിയെത്തിയ അതിഥി തൊഴിലാളികളെ ദുരുപയോഗം ചെയ്ത്, ലഹരി മാഫിയ കേരളത്തെ വൻലാഭം കൊയ്യുന്ന കേന്ദ്രമാക്കാൻ ശ്രമിക്കുകയാണ്. പ്ലൈവുഡ് ക്യാപിറ്റൽ എന്ന പേര് വീണ്ടെടുക്കാനുള്ള വലിയ പോരാട്ടത്തിലാണ് പെരുമ്പാവൂർ. ലഹരി മാഫിയയുടെ വേരറുക്കുന്നതുവരെ വിശ്രമമില്ലെന്നും അദ്ദേഹം പറഞ്ഞു.
‘തൂഫാൻ കെയർ’ പദ്ധതിയുമായി ആദ്യമായി സഹകരിച്ച അങ്കമാലി ലിറ്റിൽ ഫ്‌ലവർ ആശുപത്രിയെ മന്ത്രി അഭിനന്ദിച്ചു. ഇതിനു പുറമെ മുപ്പത്തിയഞ്ചോളം ആശുപത്രികൾ പദ്ധതിയുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ലഹരി വേട്ടയിൽ ഒതുങ്ങുന്നതല്ല ഓപ്പറേഷൻ തൂഫാനെന്നും, കർശനമായ നിയമനടപടികളും തുടർനിരീക്ഷണവും ഒരുപോലെ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പെരുമ്പാവൂരിലെ മുഴുവൻ ജനങ്ങളെയും ‘തൂഫാൻ വാറിയേഴ്‌സ്’ ആയി പ്രഖ്യാപിച്ച മന്ത്രി, അതിഥി തൊഴിലാളികളുമായി ഹിന്ദിയിൽ ആശയവിനിമയം നടത്തുകയും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. പരിപാടിയുടെ ഭാഗമായി പ്രതിനിധികൾക്ക് ‘തൂഫാൻ വാറിയർ’ ബാഡ്ജുകളും വിതരണം ചെയ്തു. തുടർന്ന് ജനപ്രതിനിധികളും സംസ്ഥാന പോലീസ് മേധാവിയും മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും കോളനി നിവാസികളുമായും തദ്ദേശവാസികളുമായും കൂടിക്കാഴ്ച നടത്തി.
What do you feel about this post?

Like

Love

Happy

Haha

Sad











