പെരുമ്പാവൂർ: ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ കുത്തിത്തുറന്ന് പണം കവർന്നു. തിങ്കൾ രാത്രി 10നുമുമ്പായിരുന്നു കവർച്ച. ഇൗ സമയം താൽക്കാലിക ജീവനക്കാരൻ എത്തിയെങ്കിലും മോഷ്ടാവ് രക്ഷപ്പെട്ടു. സ്കൂൾ ബസിന് പെട്രോൾ അടിക്കാൻ സൂക്ഷിച്ചിരുന്ന 4000 രൂപയാണ് കവർന്നത്.
പ്രധാനാധ്യാപികയുടെ മുറിയുടെയും സ്റ്റാഫ്റൂമിന്റെയും വാതിൽ തകർത്താണ് മോഷ്ടാവ് ഓഫീസ് റൂമിൽ കയറിയത്. പരീക്ഷയുടെ ചോദ്യപേപ്പർ സ്കൂളിൽ സൂക്ഷിച്ചിരുന്നു. ഇതുപരിശോധിക്കാൻ താൽക്കാലിക ജീവനക്കാരൻ വന്നപ്പോഴാണ് വാതിൽ പൊളിച്ചനിലയിൽ കണ്ടത്. ഫയലുകൾ സൂക്ഷിക്കുന്ന അലമാര മറിഞ്ഞുകിടക്കുന്ന രീതിയിലും കണ്ടു. ഉടൻ പൊലീസ് സ്റ്റേഷനിലെത്തി വിവരമറിയിച്ചെങ്കിലും മോഷ്ടാവ് രക്ഷപ്പെട്ടു.
സിസിടിവിയിൽ ഇയാളുടെ ചിത്രം പതിഞ്ഞിട്ടുണ്ട്. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവരെത്തി പരിശോധന നടത്തി. പെരുമ്പാവൂർ പൊലീസ് കേസെടുത്തു. അടുത്തിടെ സ്കൂളിലെ സെക്കൻഡറി വിഭാഗത്തിലും മോഷണശ്രമം നടത്തിയിരുന്നു. കഴിഞ്ഞയാഴ്ചയിൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് വിലപിടിപ്പുള്ള 13 ടാപ്പുകൾ മോഷ്ടിച്ചിരുന്നു.
What do you feel about this post?

Like

Love

Happy

Haha

Sad











