പെരുമ്പാവൂർ: കീഴില്ലം ഷാപ്പുംപടിയിൽ പെട്രോൾ പമ്പിന് സമീപം ഹോട്ടലിനോട് ചേർന്നുള്ള വീട്ടിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹോട്ടൽ നടത്തിപ്പുകാരനായ കോതമംഗലം സ്വദേശി ലൈജുവിന്റെ ഭാര്യ ജിബി മോൾ (36) ആണ് മരിച്ചത്. കഴുത്തിൽ ബാൻഡേജ് ഉപയോഗിച്ച് മുറുക്കിയ പാടുകൾ കണ്ടെത്തിയതിനെത്തുടർന്ന് കൊലപാതകമാണെന്ന സംശയം ഉയർന്നിട്ടുണ്ട്.

ഇന്നലെ രാവിലെ 11 മണിയായിട്ടും ഹോട്ടൽ തുറക്കാത്തതിനെത്തുടർന്ന് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് ജിബി മോളെ ബോധരഹിതയായി കട്ടിലിൽ കണ്ടെത്തിയത്. ഉടൻ മൂവാറ്റുപുഴ സബർബൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിന് ശേഷം വീട്ടിൽ നിന്നും ബൈക്കിൽ പോയ ഭർത്താവ് ലൈജു (56) കെഎസ്ആർടിസി ബസിലിടിച്ച് അപകടത്തിൽപ്പെട്ടു. പരിക്കേറ്റ ഇയാളെ പെരുമ്പാവൂർ സാൻ ജോ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ലൈജുവിന്റെ രണ്ടാം ഭാര്യയാണ് ജിബി മോൾ. കോതമംഗലത്ത് ലൈജു ഹോട്ടലും പച്ചക്കറിക്കടയും നടത്തിയിരുന്ന സമയത്ത് അവിടെ ജോലി ചെയ്തിരുന്ന ജിബി മോളെ പിന്നീട് വിവാഹം കഴിക്കുകയായിരുന്നു. ആദ്യ ഭാര്യക്ക് ജീവനാംശം നൽകുന്നത് മുടങ്ങിയതിനെത്തുടർന്ന് ലൈജു നേരത്തെ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. വെരിക്കോസ് രോഗത്തിന് മൂവാറ്റുപുഴ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാൾ ശനിയാഴ്ച രാത്രിയാണ് വീട്ടിൽ തിരിച്ചെത്തിയത്. ഇന്നലെ രാവിലെ ഇരുവരും തമ്മിൽ വഴക്കുണ്ടായതായും പറയപ്പെടുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.
What do you feel about this post?

Like

Love

Happy

Haha

Sad











