കുറുപ്പംപടി: കുറുപ്പംപടിയിൽ മാസങ്ങളായി തകർന്നുകിടക്കുന്ന ഡ്രെയിനേജ് സ്ലാബിൽ കാൽ കുടുങ്ങി അൻപതുകാരിയായ വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. മനോജ് ഡ്രൈവിംഗ് സ്കൂളിന് എതിർവശത്തുള്ള പച്ചക്കറിക്കടയുടെ മുന്നിലെ സ്ലാബിലാണ് അപകടമുണ്ടായത്.കഴിഞ്ഞ ദിവസമാണ് സംഭവം. റോഡിലൂടെ നടന്നുപോകുന്നതിനിടെ തകർന്ന സ്ലാബിൽ അബദ്ധത്തിൽ കാൽവെച്ചതോടെ സ്ലാബ് തകർന്ന് വീട്ടമ്മയുടെ കാൽ ഡ്രെയിനിലേക്ക് കുടുങ്ങുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും സമീപത്തെ വ്യാപാരികളും ചേർന്ന് ഇവരെ രക്ഷപ്പെടുത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രമേഹബാധിതയായതിനാൽ മുറിവിന് സങ്കീർണതകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.പ്രദേശത്ത് തകർന്നുകിടക്കുന്ന സ്ലാബുകൾ മൂലം അപകടങ്ങൾ പതിവാണെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും പരാതി. മഴ ശക്തമായതോടെ സ്ലാബിന്റെ തകർച്ച കൂടുതൽ രൂക്ഷമായതായും രാത്രികാലങ്ങളിൽ മതിയായ വെളിച്ചമില്ലാത്തതിനാൽ കാൽനടയാത്രക്കാർ വലിയ അപകടസാധ്യത നേരിടുന്നതായും അവർ പറയുന്നു.പ്രശ്നം പലതവണ ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും രായമംഗലം പഞ്ചായത്ത് അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും ശാശ്വത പരിഹാര നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു. അപകടസാധ്യത ഉടൻ പരിഹരിച്ച് തകർന്ന സ്ലാബ് പുനർനിർമിക്കണമെന്ന് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു. ആവശ്യമായ നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.

What do you feel about this post?

Like

Love

Happy

Haha

Sad











