പെരുമ്പാവൂർ: പെരുമ്പാവൂർ പട്ടണത്തിന്റെ ചരിത്രത്തിനൊപ്പം ചേർന്നുനിന്ന പുത്തൻകുരിശ് റോഡിലെ സിനിമ കഫെ പഴമക്കാരുടെ ഓർമ്മകളിൽ ഇന്നും സജീവമാകുന്നു. ജ്യോതി തിയേറ്ററിന് മുൻവശം പ്രവർത്തിച്ചിരുന്ന ഈ ഭക്ഷണശാല എൺപതുകളിൽ പെരുമ്പാവൂരിലെ ഏറ്റവും തിരക്കുള്ള കേന്ദ്രങ്ങളിലൊന്നായിരുന്നു.
1980-85 കാലഘട്ടത്തിൽ സാധാരണക്കാർക്കും തൊഴിലാളികൾക്കും കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകിയിരുന്ന സിനിമ കഫെ, പെരുമ്പാവൂരിൽ ‘സിംഗിൾ ബീഫ്’ എന്ന രീതി ആദ്യമായി അവതരിപ്പിച്ചു. പത്ത് പൈസയ്ക്ക് പാലുംവെള്ളം, 15 പൈസയ്ക്ക് കപ്പയും ഇറച്ചി ചാറും, 30 പൈസയ്ക്ക് പൊറോട്ടയും കറിയും ലഭ്യമായിരുന്ന ഇവിടെ ഇറച്ചി വാങ്ങാൻ ശേഷിയില്ലാത്തവർക്കും യഥേഷ്ടം കറി ചാറ് വിളമ്പുമായിരുന്നു.
വെറും രണ്ട് രൂപയ്ക്ക് വയറുനിറയെ ഭക്ഷണവും ജ്യോതി തിയേറ്ററിൽ 50 പൈസയ്ക്ക് സിനിമാ ടിക്കറ്റും ലഭിച്ചിരുന്ന ആ കാലം നഗരത്തിന്റെ പഴയകാല സമൃദ്ധിയുടെ അടയാളമായാണ് ഇന്നും വിലയിരുത്തപ്പെടുന്നത്. വിറകടുപ്പിലെ തനത് രുചിയുമായി പ്രവർത്തിച്ചിരുന്ന സിനിമ കഫെ ഇന്ന് ഓർമ്മയായെങ്കിലും പെരുമ്പാവൂർ നഗരത്തിന്റെ വളർച്ചയിൽ ഈ ഭക്ഷണശാല വലിയ പങ്കുവഹിച്ചതായി പഴയ തലമുറ സാക്ഷ്യപ്പെടുത്തുന്നു.











