പെരുമ്പാവൂർ: എ.ഡി. 13–14-ാം നൂറ്റാണ്ടുകളിൽ വേണാട് രാജ്യത്തിന്റെ രാഷ്ട്രീയ സ്വാധീനം പെരുമ്പാവൂർ പ്രദേശം വരെ വ്യാപിച്ചിരുന്നതായി തെളിയിക്കുന്ന അപൂർവ വീരക്കൽ ശിലാലിഖിതം കണ്ടെത്തി. പെരുമ്പാവൂർ അശമന്നൂരിലെ തിരുവല്ലഴപ്പൻ ക്ഷേത്രത്തിന് സമീപമുള്ള പുരാതന മനയുടെ മുറ്റത്ത് മണ്ണിനടിയിൽ നിന്നാണ് ഇത് കണ്ടുകിട്ടിയത്.
തൃപ്പൂണിത്തുറ ഹിൽ പാലസിലെ സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസ് ഡയറക്ടർ ജനറൽ ഡോ. രാഘവ വാര്യരുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം സ്ഥലം സന്ദർശിച്ച് പ്രാഥമിക ലിഖിതവായന നടത്തി.
“……ർ തിരുവടിയെ തിരുവടി കാപ്പുകൊണ്ട് വേണാട്ടു വീരൻ ചേകവൻ പട്ട നിലം”
എന്ന് വായിക്കാവുന്ന ഈ ലിഖിതം അതീവ ചരിത്ര പ്രാധാന്യമുള്ളതാണെന്നും, ഇത് പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കുമെന്നും ഡോ. രാഘവ വാര്യർ അറിയിച്ചു.
തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ നിന്ന് വീരക്കൽ ലിഖിതങ്ങൾ വളരെ അപൂർവമായാണ് ലഭിച്ചിട്ടുള്ളതെന്ന് കോഴിക്കോട് പഴശ്ശിരാജ മ്യൂസിയത്തിലെ മ്യൂസിയം ഓഫീസർ കൃഷ്ണരാജ് കെ. പറഞ്ഞു. ലിപിശൈലി അനുസരിച്ച് എ.ഡി. 13–14-ാം നൂറ്റാണ്ടിലേതെന്ന് കരുതുന്ന ഈ ശിലാലിഖിതം വേണാടിന്റെ അന്നത്തെ രാഷ്ട്രീയ സ്വാധീനമേഖലകളെക്കുറിച്ച് പുതിയ ചരിത്രസൂചനകളാണ് നൽകുന്നത്.

‘ഡിസ്കവറി ഓഫ് ലോക്കൽ ഹിസ്റ്ററി’ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ചരിത്രപൈതൃകങ്ങൾ കണ്ടെത്തുന്നതിനിടെ പെരുമ്പാവൂർ ലോക്കൽ ഹിസ്റ്ററി റിസർച്ച് സെന്റർ ഡയറക്ടർ ഇസ്മായിൽ പള്ളിപ്രം ആണ് ലിഖിതം കണ്ടെത്തി പുരാവസ്തു വകുപ്പിനെ വിവരമറിയിച്ചത്.
![]()
What do you feel about this post?

Like

Love

Happy

Haha

Sad











