ഓടയ്ക്കാലി: ഭരണസമിതി പോലുമറിയാതെ പ്ലൈവുഡ് മുതലാളിമാരിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് ‘ഇന്നോവ ക്രിസ്റ്റ’ കാർ കൈപ്പറ്റിയതിലും ഇതിന് ഒത്താശ ചെയ്ത ഹെഡ് ക്ലാർക്കിന്റെ നടപടിയിലും പ്രതിഷേധിച്ച് സിപിഐ(എം) സംഘടിപ്പിച്ച ബഹുജന മാർച്ചിൽ അലയടിച്ചത് അഴിമതി ഭരണത്തിനെതിരെയുള്ള വൻ ജനരോഷം. ജനകീയ പ്രശ്നങ്ങൾ അവഗണിച്ച് ശീതീകരിച്ച മുറികളിൽ സുഖലോലുപത തേടുന്ന ഭരണസമിതിക്ക് ശക്തമായ താക്കീതായാണ് സിപിഐ(എം) ഓടയ്ക്കാലി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് മാറിയത്.ലോക്കൽ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്നും ആരംഭിച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ അവസാനിച്ച മാർച്ചിൽ നൂറുകണക്കിന് ആളുകളാണ് അണിനിരന്നത്. തുടർന്ന് നടന്ന ധർണ്ണ സിപിഐ(എം) എറണാകുളം ജില്ലാ സെക്രട്ടറി എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. ജനകീയ പദ്ധതികൾ അട്ടിമറിച്ച് പഞ്ചായത്തിൽ അഴിമതി സാർവത്രികമാക്കാനാണ് ഭരണസമിതി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആഞ്ഞടിച്ചു. ലോക്കൽ സെക്രട്ടറി എ. കെ. സുജീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയാ കമ്മിറ്റിയംഗം സുജു ജോണി, ലോക്കൽ കമ്മിറ്റിയംഗങ്ങളായ ജോഷി പോൾ, എ. എൻ. രാജീവ് എന്നിവർ സംസാരിച്ചു.നാട്ടിലെ റോഡുകൾ തകർന്ന് തരിപ്പണമാവുകയും, കുടിവെള്ള പദ്ധതികൾ പാതിവഴിയിൽ മുടങ്ങിക്കിടക്കുകയും ചെയ്യുമ്പോഴാണ് ഓഫീസ് മോടിപിടിപ്പിക്കാനും ശീതീകരിക്കാനും പ്രസിഡന്റും കൂട്ടരും വ്യഗ്രത കാണിക്കുന്നതെന്നും വഴിവിളക്കുകൾ പോലും കത്താത്ത, മാലിന്യപ്രശ്നത്തിൽ ശ്വാസംമുട്ടുന്ന നാട്ടിൽ ജനങ്ങളെ വെല്ലുവിളിക്കുന്ന നീക്കങ്ങളാണ് പഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും നേതാക്കൾ അറിയിച്ചു.തകർന്ന റോഡുകൾ അടിയന്തരമായി നവീകരിക്കാനും മുടങ്ങിക്കിടക്കുന്ന കുടിവെള്ള പദ്ധതികൾ പൂർത്തീകരിക്കാനും നടപടിയുണ്ടാകണം. മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനും വഴിവിളക്കുകൾ തെളിയിക്കാനും ഭരണസമിതി തയ്യാറായില്ലെങ്കിൽ വരും നാളുകളിൽ ഭരണസമിതിയെ സ്തംഭിപ്പിക്കുന്ന രീതിയിലുള്ള നിരന്തര പ്രക്ഷോഭങ്ങൾക്ക് സിപിഐ(എം) രൂപം നൽകുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി.
What do you feel about this post?

Like

Love

Happy

Haha

Sad











