പെരുമ്പാവൂർ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പെരുമ്പാവൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിത്വം ലഭിച്ചേക്കില്ലെന്ന ശക്തമായ സൂചന നൽകി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. തന്റെ രാഷ്ട്രീയ ഗുരുവായ പി.പി. തങ്കച്ചന്റെ അഭാവം ചൂണ്ടിക്കാട്ടിയും കഴിഞ്ഞ കാലത്തെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞും അദ്ദേഹം പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. പാർട്ടിയിലെ മുതിർന്ന നേതാക്കൾ തന്നെ കൈവിട്ടെന്ന പരോക്ഷ സൂചനയാണ് പോസ്റ്റിലൂടെ അദ്ദേഹം നൽകുന്നത്.

തങ്കച്ചൻ സാറിന്റെ തണലില്ലാത്ത ശൂന്യത “2010-ൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയപ്പോഴും 2016-ലും 2021-ലും നിയമസഭയിലേക്ക് മത്സരിച്ച് ജയിക്കുമ്പോഴും പി.പി. തങ്കച്ചൻ സാറിന്റെ തണലായിരുന്നു എന്റെ പിൻബലം. ഈ ഇലക്ഷനിൽ അദ്ദേഹമില്ലാത്തതിന്റെ വലിയ ശൂന്യത എനിക്ക് നന്നായി ഫീൽ ചെയ്യുന്നു…” – എൽദോസ് കുറിച്ചു. പി.പി. തങ്കച്ചൻ സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറിനിൽക്കുന്ന സാഹചര്യത്തിൽ, തനിക്ക് സംരക്ഷണം നൽകാൻ നേതൃത്വത്തിൽ ആരുമില്ലെന്ന വേദനയാണ് ഈ വാക്കുകളിലുള്ളതെന്ന് അനുയായികൾ വിലയിരുത്തുന്നു.

വികസന നേട്ടങ്ങളും ഗ്രാമയാത്രയും കഴിഞ്ഞ പത്ത് വർഷത്തിനിടെ പെരുമ്പാവൂരിൽ 2500 കോടി രൂപയുടെ വികസന പദ്ധതികൾ കൊണ്ടുവരാൻ കഴിഞ്ഞതും, കഴിഞ്ഞ ഒരു വർഷമായി 14,000 ഭവനങ്ങൾ സന്ദർശിച്ച് താൻ നടത്തിയ ഗ്രാമയാത്രയും എം.എൽ.എ പോസ്റ്റിൽ ഓർമ്മിപ്പിക്കുന്നു. 2025-ലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ നഗരസഭയിലും ബ്ലോക്കിലും ഗ്രാമപഞ്ചായത്തുകളിലും യു.ഡി.എഫിന് ഭരണം നേടിക്കൊടുത്തതും ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ ഉജ്ജ്വല വിജയവും അദ്ദേഹം തന്റെ നേട്ടമായി ഉയർത്തിക്കാട്ടുന്നുണ്ട്.

ഇന്ദിരാ ഭവനും താഴെത്തട്ടിലെ കരുത്തും പെരുമ്പാവൂരിലെ കോൺഗ്രസ് പ്രവർത്തകരുടെ ചിരകാല സ്വപ്നമായ ‘ഇന്ദിരാ ഭവൻ’ പാർട്ടി ഓഫീസ് യാഥാർത്ഥ്യമാക്കാൻ നേതൃത്വം നൽകിയതിലെ ചാരിതാർത്ഥ്യവും അദ്ദേഹം പങ്കുവെച്ചു. താഴെത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്തിയിട്ടും സീറ്റ് നിർണ്ണയ ചർച്ചകളിൽ തന്നെ തഴയുന്നു എന്ന സൂചനയാണ് എം.എൽ.എ നൽകുന്നത്.

മണ്ഡലത്തിൽ മികച്ച വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടും, വിജയസാധ്യത ഉണ്ടായിട്ടും തന്നെ മാറ്റിനിർത്താനുള്ള നീക്കങ്ങൾക്കെതിരെയുള്ള ഒരു പരോക്ഷ പ്രതിഷേധമായാണ് ഈ സോഷ്യൽ മീഡിയ പോസ്റ്റിനെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. എൽദോസിന്റെ ഈ ‘വൈകാരിക കാർഡ്’ വരും ദിവസങ്ങളിൽ കോൺഗ്രസിനുള്ളിൽ വലിയ പുകിലിന് കാരണമായേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here