പെരുമ്പാവൂർ: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റിനെ വിജിലൻസ് പിടികൂടി. പോക്കുവരവ് ചെയ്ത വസ്തുവിന്റെ കരം അടയ്ക്കുന്നതിന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വേങ്ങൂർ വെസ്റ്റ് വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥനായ ജിബി എം. മാത്യുവിനെയാണ് പിടികൂടിയത്. പ്രളയക്കാട് സ്വദേശികൾക്ക് ഭാഗഉടമ്പടിയിലൂടെ ലഭിച്ച വസ്തു പോക്കുവരവ് ചെയ്ത് കരം അടയ്ക്കുന്നതിനായി നിരവധി തവണ വില്ലേജ് ഓഫീസിൽ എത്തിയിട്ടും ഒഴിവുകൾ പറഞ്ഞ് ഉദ്യോഗസ്ഥൻ മടക്കി അയക്കുകയായിരുന്നു.
വിജിലൻസ് എറണാകുളം വിംഗ് ഡിവൈഎസ്പി സി.എം. വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കൈക്കൂലി ആവശ്യപ്പെട്ടതോടെ ഇവർ വിജിലൻസിനെ സമീപിക്കുകയും തുടർന്ന് വിജിലൻസ് ഉദ്യോഗസ്ഥർ നൽകിയ നോട്ടുകൾ പരാതിക്കാർ വില്ലേജ് അസിസ്റ്റന്റിന് നൽകുകയുമായിരുന്നു.
കൈക്കൂലി വാങ്ങിയ ഉടനെ വിജിലൻസ് ഇയാളെ പിടികൂടി. രണ്ടര വർഷമായി ഇതേ ഓഫീസിൽ ജോലി ചെയ്യുകയാണ് ഈ ഉദ്യോഗസ്ഥൻ.











