പെരുമ്പാവൂർ: സിനിമയിലെ വില്ലന്മാരെ വിറപ്പിക്കുന്ന ഡയലോഗുകളുമായി പെരുമ്പാവൂർ പിടിക്കാൻ വന്ന ലക്ഷ്മിപ്രിയക്ക് സ്വന്തം വോട്ടർപട്ടികയിൽ ‘സീൻ കോണ്ട്ര’! നാട്ടുകാരോട് വോട്ട് ചോദിക്കാൻ ഇറങ്ങുന്നതിന് മുൻപ് സ്വന്തം പേര് പട്ടികയിലുണ്ടോ എന്ന് നോക്കാൻ പോലും മറന്നുപോയ സ്ഥാനാർത്ഥിയെക്കണ്ട് വാ പൊളിച്ചിരിക്കുകയാണ് അണികൾ. എൻഡിഎയുടെ ‘ട്വന്റി-20’ സ്റ്റൈൽ എൻട്രി പ്രതീക്ഷിച്ചവർക്ക് കിട്ടിയത് നനഞ്ഞ പടക്കം പോലെ വോട്ടർപട്ടികയിൽ നിന്നുള്ള ഔട്ടാവൽ!
കഴിഞ്ഞ തവണ വോട്ട് ചെയ്ത ലക്ഷ്മിപ്രിയയുടെ പേര് ഇത്തവണ വോട്ടർപട്ടികയിൽ നിന്ന് ‘അപ്രത്യക്ഷമായത്’ രേഖകൾ കൊടുക്കാൻ മടിച്ചത് കൊണ്ടാണോ അതോ വല്ല ‘അദൃശ്യ ശക്തി’യുമാണോ എന്ന ചർച്ചയിലാണ് നാട്ടുകാർ. വോട്ടില്ലാത്ത വിവരം അറിഞ്ഞതോടെ സ്ഥാനാർത്ഥിക്ക് പെട്ടെന്ന് ‘ആരോഗ്യപ്രശ്നം’ വന്നുവെന്നും അതിനാൽ റോഡ് ഷോയിൽ പങ്കെടുക്കില്ലെന്നും നേതൃത്വം അറിയിച്ചതോടെ ട്രോളന്മാർക്ക് ആഘോഷമായി. കേന്ദ്രമന്ത്രി ഭൂപതിരാജു ശ്രീനിവാസ വർമ്മ വന്ന് നാട മുറിക്കേണ്ടിയിരുന്ന ഓഫീസ് ഇപ്പോൾ ‘വ്യക്തിപരമായ കാരണങ്ങളാൽ’ പൂട്ടിക്കിടക്കുകയാണ്.
“പെരുമ്പാവൂരിനെ മാറ്റിയെടുക്കാൻ വന്നവർക്ക് സ്വന്തം പേര് ലിസ്റ്റിൽ മാറ്റിച്ചേർക്കാൻ പറ്റാത്തതാണോ അതോ വോട്ടർ പട്ടികയ്ക്ക് സ്ഥാനാർത്ഥിയെ പേടിയാണോ?” എന്നാണ് സോഷ്യൽ മീഡിയയിലെ പ്രധാന ചോദ്യം. സ്വന്തം വോട്ട് എവിടെയെന്ന് തിരഞ്ഞുനടക്കുന്ന സ്ഥാനാർത്ഥി എങ്ങനെ നാട്ടുകാരുടെ വോട്ട് പെട്ടിയിലാക്കും എന്ന പരിഹാസം മണ്ഡലത്തിൽ പാറി നടക്കുകയാണ്. ക്രീസിൽ ഇറങ്ങും മുൻപേ ‘ഹിറ്റ് ഔട്ട്’ ആയ ലക്ഷ്മിപ്രിയയുടെ ഈ അവസ്ഥ കണ്ട് അന്തംവിട്ടിരിക്കുകയാണ് പെരുമ്പാവൂരിലെ കാവിപ്പട!











