പെരുമ്പാവൂർ: പെരുമ്പാവൂരിന്റെയും പരിസര പ്രദേശങ്ങളുടെയും പ്രകൃതിദത്തമായ ജലസംഭരണിയും അടയാളവുമായിരുന്ന ചുണ്ടമല നാശത്തിന്റെ വക്കിൽ. പി പി റോഡിലെ വെങ്ങോല മുതൽ എ എം റോഡിലെ പോഞ്ഞാശ്ശേരി വരെ മൂന്ന് കിലോമീറ്ററോളം നീളത്തിൽ വ്യാപിച്ചു കിടന്നിരുന്ന ഈ മലനിരകൾ ഖനന മാഫിയകളുടെ കടന്നുകയറ്റത്താൽ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് ഈ നാടിന്റെ അഭിമാനമായിരുന്ന ചുണ്ടമല ഇന്ന് ഒരു മൗനസാക്ഷിയായി മാറുന്നു.
നെടുമ്പാശ്ശേരി വയലുകളുടെ പച്ചപ്പും മലയാറ്റൂർ മലയുടെ ശാന്തതയും പെരിയാറിന്റെ നീലിമയും കൊച്ചി നഗരത്തിന്റെ ദൂരദൃശ്യങ്ങളും ഒരേപോലെ കാണാമായിരുന്ന അപൂർവ്വ കാഴ്ചയായിരുന്നു ചുണ്ടമല സമ്മാനിച്ചിരുന്നത്. ലോകപ്രശസ്ത ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി ഉൾപ്പെടെയുള്ളവർ തന്റെ ബാല്യസ്മരണകളിൽ ഹൃദ്യമായി അടയാളപ്പെടുത്തിയ ഈ മലനിര, വെങ്ങോല പഞ്ചായത്തിലെയും പരിസരത്തെയും ആയിരക്കണക്കിന് കുടുംബങ്ങളുടെ ഭൂഗർഭ ജലസ്രോതസ്സാണ്.
സമ്പദ്‌സമൃദ്ധിയുടെ പേരിൽ പാറമട ലോബികളും മണ്ണ് മാഫിയകളും ചേർന്ന് ഈ മലയുടെ ഹൃദയം വെട്ടിമുറിച്ചതോടെ ചുണ്ടമലയുടെ ഉയരം കുറയുകയും പ്രകൃതിദത്തമായ ജലസ്രോതസ്സുകൾ വറ്റുകയും ചെയ്തു. ശക്തമായ ജനകീയ പ്രതിഷേധത്തെ തുടർന്ന് ഒരു ഘട്ടത്തിൽ ഖനനം നിർത്തിവെച്ചിരുന്നെങ്കിലും, അവശേഷിക്കുന്ന തിരുശേഷിപ്പുകൾ കൂടി തകർക്കാനുള്ള നീക്കങ്ങൾ വീണ്ടും സജീവമാകുന്നതായാണ് റിപ്പോർട്ടുകൾ. മലയുടെ നിലനിൽപ്പ് അപകടത്തിലായാൽ അത് മേഖലയിലെ കൃഷിയെയും ജനജീവിതത്തെയും ദോഷകരമായി ബാധിക്കും. പ്രകൃതിയുടെ ഈ കാവൽക്കാരനെ സംരക്ഷിക്കാൻ സാംസ്കാരിക-സാമൂഹിക പ്രവർത്തകരും പരിസ്ഥിതി സ്നേഹികളും ജനങ്ങളും ഒന്നടങ്കം രംഗത്തിറങ്ങേണ്ട സാഹചര്യമാണുള്ളത്.











