വെങ്ങോല: വെങ്ങോല ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡിന്റെ ജനപ്രതിനിധിയായിരുന്ന എ.എം. സുബൈര്‍, ഈ തവണ നാലാം വാര്‍ഡില്‍ മത്സരിക്കുമ്പോള്‍, തന്റെ മുന്‍കാല പ്രവര്‍ത്തനങ്ങളുടെ പിന്‍ബലത്തിലാണ് ജനവിധി തേടുന്നത്. 2020-ല്‍ ജനപ്രതിനിധിയായി മത്സരിച്ചപ്പോള്‍, തരിശായി കിടന്നിരുന്ന കൃഷിഭൂമിയില്‍ കൃഷിയിറക്കുക എന്നതായിരുന്നു സുബൈറിന്റെ പ്രധാന ലക്ഷ്യം. തിരഞ്ഞെടുപ്പ് ഫലം എന്തായാലും നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ഈ പദ്ധതിപ്രകാരം, ഏകദേശം 20 ഏക്കര്‍ കൃഷിഭൂമിയില്‍ കൃഷിയിറക്കി വിളവെടുപ്പ് നടത്താന്‍ സാധിച്ചു. ഇത് പിന്നീട് 50 ഏക്കറിലധികം കൃഷിയിടമായി വികസിപ്പിച്ചു. 40 വര്‍ഷത്തോളമായി തരിശായി കിടന്ന ഭൂമിയായിരുന്നു ഇത്.

സുബൈറിന്റെ ശ്രദ്ധേയമായ മറ്റൊരു പദ്ധതിയാണ്, ഡയാലിസിസ് സെന്ററും ഫിസിയോതെറാപ്പി സെന്ററും ഉള്‍പ്പെടുന്ന ‘ആശ്രയം’ എന്ന സാംസ്‌കാരിക കേന്ദ്രം. സ്വന്തം മാതാപിതാക്കള്‍ ചായക്കട നടത്തിയിരുന്ന സ്ഥലം വിലകൊടുത്തു വാങ്ങി, 6500 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടമാണ് അദ്ദേഹം ഇതിനായി നിര്‍മ്മിക്കുന്നത്. ഇത് വെങ്ങോലയുടെ ആശ്രയ കേന്ദ്രമായി മാറ്റാനാണ് ലക്ഷ്യമിടുന്നത്. ഈ പദ്ധതി പൂര്‍ത്തിയാക്കുന്നതിന് സുബൈര്‍ സ്വന്തം പണമാണ് മുടക്കുന്നതെന്നും, പൊതുജനങ്ങളില്‍ നിന്ന് ഒരു രൂപ പോലും പിരിക്കുന്നില്ലെന്നും ഇത് അദ്ദേഹത്തിന്റെ വ്യക്തിപരമായ താല്‍പ്പര്യവും സാമൂഹിക പ്രവര്‍ത്തനത്തിനോടുള്ള പ്രതിബദ്ധതയും കാരണമാണെന്നും നാട്ടുകാര്‍ പറയുന്നു.

ഇത്തവണ മത്സര രംഗത്തേക്ക് ഇറങ്ങുമ്പോള്‍ നാലാം വാര്‍ഡില്‍, സുബൈറിന്റെ പ്രധാന ശ്രദ്ധ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിലാണ്. 30 മുതല്‍ 40 വര്‍ഷമായി കൃഷി ചെയ്യാതെ കിടക്കുന്ന പാടശേഖരം കാരണമുള്ള മലിനീകരണത്താല്‍ അവിടുത്തെ കിണറുകളിലെല്ലാം ചുവന്ന വെള്ളമാണ്. അവിടെ 25 ഏക്കറോളം കൃഷിഭൂമിയില്‍ കൃഷി ചെയ്ത് ജലസ്രോതസ്സുകള്‍ ശുദ്ധീകരിക്കാനും ലക്ഷ്യം വെക്കുന്നുണ്ട്. രണ്ടാം വാര്‍ഡില്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചതുകൊണ്ട് തന്നെ തൂപ്‌ളി സുബൈറെന്ന എ എം സുബൈറിന്റെ സ്ഥാനാര്‍ത്ഥിത്തത്തില്‍ വലിയ സന്തോഷത്തിലാണ് വാര്‍ഡിലെ വോട്ടര്‍മാര്‍.

LEAVE A REPLY

Please enter your comment!
Please enter your name here