വെങ്ങോല: വെങ്ങോല ഗ്രാമപഞ്ചായത്തിൽ 24-ാം വാർഡ് മരോട്ടിച്ചുവട് നിന്ന് മത്സരിക്കുന്നത് രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയാണ്. രാഷ്ട്രീയം അജിത രഞ്ജിത്തിന് പുതുമയേറിയ അനുഭവമാണ്. പക്ഷേ ഒരു വർഷത്തിലേറെയായി നടത്തിവരുന്ന അക്ഷയ സെന്റർ വഴി മരോട്ടിച്ചുവടിലെ നാട്ടുകാർക്ക് അജിത സ്വന്തം കുടുംബത്തിലെ അംഗത്തെപ്പോലെയാണ്. എൽഡിഎഫ് ബാനറിൽ ആണ് സ്ഥാനാർത്ഥി മത്സരിക്കുന്നത്. ഇത്തവണ വനിത എസ് സി വാർഡാണ് മരോട്ടിച്ചുവട്.
ഒരു വർഷത്തിൽ അധികമായി അക്ഷയ കേന്ദ്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിനുമുമ്പ് സൗത്ത് ഇന്ത്യൻ ബാങ്കിൽ കോൺട്രാക്ട് അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നു. സ്ഥാനാർത്ഥിയുടെ വീട്ടിൽ ഭർത്താവും ഭർത്താവിന്റെ അമ്മയും രണ്ട് മക്കളുമുണ്ട്. കുടുംബത്തിന്റെ പൂർണ്ണ പിന്തുണയോടെയാണ് മത്സരത്തിന് അജിത ഇറങ്ങുന്നത്.
ശക്തമായ രാഷ്ട്രീയ പശ്ചാത്തലമാണുള്ള കുടുംബത്തിൽ നിന്നാണ് അജിത രഞ്ജിത്ത്. ഭർത്താവിന്റെ അമ്മ പാർട്ടിയിൽ പ്രവർത്തിക്കുന്നയാളാണ്. ഇവർ വാർഡ് സെക്രട്ടറിയും പാർട്ടിയുടെ ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. സ്ഥാനാർത്ഥിയുടെ അമ്മാവൻ പാർട്ടിയിൽ സജീവവും മുൻ വാഴക്കുളം ബ്ലോക്ക് മെമ്പർ സ്ഥാനങ്ങൾ വഹിച്ച അയ്യപ്പൻകുട്ടി മാഷ് ആണ്. പരമ്പരാഗത കമ്മ്യൂണിസ്‌റ്റ് എന്നതിലുപരി നാട്ടുകാർക്ക് പ്രിയപ്പെട്ടവനായിരുന്ന അയ്യപ്പൻകുട്ടി മാഷിൻ്റെ കുടുംബത്തിലെ പുതുതലമുറയിൽപ്പെട്ട അജിതയുടെ സ്ഥാനാർത്ഥിത്തത്തോടെ വാർഡിലെ എതിരാളികൾക്കും നെഞ്ചിടിപ്പ് കൂടിയിട്ടുണ്ട്.











