പെരുമ്പാവൂർ: ഇലക്ഷൻ പ്രചരണത്തിന് പൊതുജനങ്ങൾക്ക് ഉപദ്രവകരമാകുന്ന തരത്തിൽ പ്രചരണ സാമഗ്രികൾ സ്ഥാപിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശത്തിന് പുല്ലുവില കൽപ്പിച്ച് ചില സ്ഥാനാർത്ഥികൾ. വാഴക്കുളം പഞ്ചായത്തിലെ പള്ളിക്കവലയിൽ 11-ാം വാർഡിൽ മത്‌സരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചരണ ബോർഡ് ആണ് ഇപ്പോൾ സ്‌ക്കൂൾ വിദ്യാർത്ഥികൾക്കും ബസ് കാത്ത് നിൽക്കുന്നവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നത്. ആലുവ പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്‌റ്റോപ്പിൽ ബസ് കാത്ത് നിൽക്കുന്നവർക്ക് ഷെഡിൻ്റെ മുൻവശത്ത് തന്നെ സ്ഥാപിച്ചിരിക്കുന്ന പ്രചരണബോർഡ് മൂലം ബസ് എത്തുന്ന കാഴ്‌ച്ച മറച്ചാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ഇലക്ഷൻ പ്രചരണത്തിൻ്റെ മത്‌സരം കടുക്കുന്നതിൻ്റെ ഭാഗമായുളള പ്രചരണ സാമഗ്രികൾ സ്ഥാപിക്കൽ മത്സരത്തിൽ പൊതുജനങ്ങൾ വലയുകയാണ്. നിലവിൽ പ്രചരണത്തിന് വിലങ്ങുതടിയായി വെയിലും, മഴയും, സമയക്കുറവും ഒക്കെ ഉളളതിനാൽ ചുമരെഴുത്തിലും പ്രചരണസാമഗ്രികൾ സ്ഥാപിക്കുന്നതിലും മുഖ്യധാരാ പാർട്ടികൾ കടുത്ത മത്‌സരം കാഴ്‌ച്ച വയക്കുകയാണ്. അതിനിടെ ഇത്തരത്തിൽ അശ്രദ്ധമായും പൊതുജനങ്ങളുടെ ബുദ്ധിമുട്ടറിയാതെയും ചില സ്ഥാനാർത്ഥികൾ പ്രചരണ ബോർഡുകൾ സ്ഥാപിക്കുന്നതാണ് ബുദ്ധിമുട്ടുണ്ടാക്കുന്നത്. നാടറിയുന്ന നാടിനെ അറിയുന്ന നാട്യങ്ങളില്ലെന്ന പല വിശേഷണങ്ങളും അസ്ഥാനത്താവുകയാണ് ഇത്തരം സാമൂഹ്യ ഉപദ്രവങ്ങൾ മൂലം.











