വേങ്ങൂർ: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി നിർണ്ണയം അടുത്തതോടെ വേങ്ങൂർ പഞ്ചായത്തിൽ മുന്നണികളും ഘടക കക്ഷികളും തമ്മിലുള്ള പതിവ് തർക്കങ്ങളും ശക്തി പ്രാപിക്കുകയാണ്. തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചിരുന്ന പലർക്കും വാർഡ്. സംവരണം വന്നതോടെ പിന്മാറേണ്ടി വരുന്നതും ആശങ്ക നിറയ്ക്കുകയാണ്. ഇതോടെ, ഇതര വാർഡുകൾ ആവശപ്പെട്ടുന്നതും നേതാക്കളുടെ ചില കടുംപിടുത്തങ്ങളും തലമുറ മാറ്റങ്ങളും ആവശ്യപ്പെട്ടുമൊക്കെയുളള ചർച്ചകളും വിവിധയിടങ്ങളിൽ അവസാനിക്കുന്നത് വാഗ്വാദങ്ങളിലും വെല്ലുവിളികളിലും ഭീഷണികളിലുമാണ്.
ഒരു വശത്ത് സംവരണ സ്ഥാനാർത്ഥികളെ കിട്ടാത്തതിനാൽ തല പുകഞ്ഞ് നിൽക്കുന്ന നേതൃത്വത്തോട് ജനറൽ വാർഡുകളിലെ ആവശ്യങ്ങളുമായി അസ്ഥാനത്ത് വിവാദങ്ങൾ ഉയർത്തുന്നതാണ് നിലവിൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. വിവിധ പാർട്ടികൾക്കുളളിലെ ഉൾപ്പോരുകൾ പുറത്തേക്ക് നീങ്ങുന്നത് മറ്റു പാർട്ടിക്കാർ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങളിലൂടെ തർക്ക വിഷയമാക്കുകയാണ്. ഇതോടെ പഞ്ചായത്തുകളിലെ വിവിധ വാട്സ് ആപ് ഉൾപ്പെടെയുളള സമൂഹമാധ്യമങ്ങളിൽ പാർട്ടി പ്രവർത്തകർ തമ്മിലും പാർട്ടിക്കകത്തുളളവർ തമ്മിലും യുദ്ധം മുറുകുന്നത് പാർട്ടി നേതൃത്വത്തിന് തലവേദനയാകുകയാണ്.
മുന്നണികളിലും ഘടകക്ഷികൾ തമ്മിലുളള പതിവ് തർക്കങ്ങളും ഇതോടൊപ്പം ശക്തി പ്രാപിക്കുന്നുണ്ട്. പ്രചരണത്തിന് മുമ്പേയുളള എതിരഭിപ്രായങ്ങൾ കൂടുതൽ വിമത സ്ഥാനാർത്ഥികളെ സമ്മാനിക്കുന്നതും വിചിത്ര സഖ്യങ്ങളിലേക്കുമാണ് പല വാർഡുകളിലേക്കും കാര്യങ്ങൾ നീങ്ങുന്നത്.
What do you feel about this post?

Like

Love

Happy

Haha

Sad











