പെരുമ്പാവൂര്‍: കീഴില്ലത്ത് വീടിനുളളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ യുവതിയെ പങ്കാളി കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. കീഴില്ലം പണിക്കരമ്പലം സ്വദേശി കരുന്നാലില്‍ ജോയിയുടെ മകള്‍ ജിബി ജോയ് (36) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം കെ എസ് ആർ ടി സി ബസിലേക്ക് ബൈക്കിടിച്ച് മരിക്കാൻ ശ്രമിച്ച യുവതിയുടെ പങ്കാളി കോതമംഗലം രാമല്ലൂര്‍ ഇടത്തുങ്കുടി ലൈജു (47) പൊലീസ് കസ്റ്റഡിയിലാണ്. അപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുന്ന മുറയ്ക്ക് അറസ്റ്റ രേഖപ്പെടുത്തും. ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. പരസ്പരം വഴക്കിട്ടതിനെത്തുടർന്ന് ഇയാൾ ജിബിയെ കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. തുടർന്ന് ഇയാൾ ബൈക്കുമെടുത്ത് കോതമംഗലം ഭാഗത്തേക്ക് സഞ്ചരിക്കുന്നതിനിടെ എതിരെ വന്ന കെ എസ് ആർ ടി ബസിലേക്ക് ഇടിപ്പിക്കുകയായിരുന്നു. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്.

കീഴില്ലം ഷാപ്പുപടിയിലെ പെട്രോള്‍ പമ്പിന് സമീപം ഹോട്ടല്‍ നടത്തിവരികയായിരുന്നു ഇരുവരും. ഹോട്ടലിന് പിന്നിലെ മുറിയിലാണ് ഇവര്‍ ഏഴ് വയസുളള മകനോടൊപ്പം താമസിച്ചിരുന്നത്. ഹോട്ടല്‍ ജോലിക്കിടെ ഇരുവരും പിന്നിലെ മുറിയിലേയ്ക്ക് പോയി. കുറച്ചുസമയം കഴിഞ്ഞിട്ടും കാണാതായതിനേ തുടര്‍ന്ന് മകന് നോക്കിയെത്തിയപ്പോഴാണ് ജിബി വീടിനുളളില്‍ ചലനമറ്റ് കിടക്കുന്നത് കണ്ടത്. ഇതിനിടെ ലൈജു ബൈക്കുമായി പുറത്തേയ്ക്ക് പോയി. ജിബിയെ ഹോട്ടലിലെ ജീവനക്കാരും സമീപവാസികളും ചേര്‍ന്ന് പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരിച്ചു. ഉച്ചയോടെ എ.എം.റോഡില്‍ പെരുമ്പാവൂര്‍ പട്ടാല്‍ ഭാഗത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് പരിക്കേറ്റ നിലയില്‍ ലൈജുവിനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇയാളെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു. ഇരുവരും നേരത്തേ വേറെ വിവാഹബന്ധങ്ങള്‍ വേര്‍പെടുത്തിയവരാണെന്ന് പോലീസ് പറയുന്നു. ആദ്യഭാര്യയ്ക്ക് ജീവനാംശം നല്‍കാത്തതിനേ തുടര്‍ന്ന് ലൈജു ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. കോതമംഗലം നാടുകാണിയില്‍ വിവാഹം കഴിച്ചുപോയ ജിബി വിവാഹ ബന്ധം വേര്‍പെടുത്തിയ ശേഷം ലൈജുവുമായി അടുപ്പത്തിലായി. കോതമംഗലത്ത് പച്ചക്കറി വ്യാപാരം നടത്തിയിരുന്ന ലൈജു പിന്നീട് ജിബിയേയും കൂട്ടി കീഴില്ലത്തേയ്ക്ക് താമസം മാറി. 10 കൊല്ലത്തോളമായി ഒരുമിച്ച് താമസിക്കുന്നുണ്ടെങ്കിലും ഇവര്‍ നിയമപരമായി വിവാഹിതരല്ലെന്നാണ് വിവരം.
ആദ്യബന്ധത്തില്‍ ലൈജുവിന് രണ്ട് മക്കളും ജിബിയ്ക്ക് ഒരു മകളുമുണ്ട്.











