പെരുമ്പാവൂർ: മീനമാസ ചൂടിന്റെ കാഠിന്യം കൂടുംമുൻപേ കണിക്കൊന്നകൾ പൂത്തുലഞ്ഞുനിൽക്കുന്ന കാഴ്ച പലയിടങ്ങളിലും കൗതുകമാകുന്നു. ചേലാമറ്റം കോട്ടയിൽ ശ്രീധർമ്മശാസ്താക്ഷേത്രത്തിന്റെ പിൻവശത്ത് സർപ്പസ്ഥാനത്തോടു ചേർന്നു നിൽക്കുന്ന കണിക്കൊന്ന ഒരാഴ്ചയിലേറെയായി പൂവിട്ടുനിൽക്കുകയാണ്. സാധാരണയായി മീനമാസം പകുതിയോടെ മാത്രം കണ്ടുവരുന്ന ഈ മാറ്റം ഭക്തർക്കും നാട്ടുകാർക്കും ഒരുപോലെ അത്ഭുതമായിട്ടുണ്ട്.കാലാവസ്ഥയിലെ മാറ്റങ്ങളും ഭൗമതാപനിലയിലെ വർധനയുമാണ് ഈ അകാല പൂവിടലിന് പിന്നിലെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. അന്തരീക്ഷത്തിലെ അമിതമായ ചൂട് സസ്യങ്ങളിലെ ഹോർമോണുകളെ ഉത്തേജിപ്പിക്കുകയും ‘ബയോളജിക്കൽ ക്ലോക്ക്’ തെറ്റിക്കുകയും ചെയ്യുന്നു. ഫോട്ടോപിരിയഡിസം എന്ന പ്രതിഭാസത്തിന്റെ ഭാഗമായി പകൽ വെളിച്ചത്തിന്റെ ദൈർഘ്യത്തിലുണ്ടാകുന്ന മാറ്റവും ഇതിന് കാരണമാണ്. മണ്ണിലെ ജലാംശം കുറയുമ്പോൾ അതിജീവനത്തിനായി സസ്യങ്ങൾ സ്വീകരിക്കുന്ന തന്ത്രമായും ഇതിനെ വിലയിരുത്തുന്നു.കൊന്നകൾ നേരത്തെ പൂത്തതോടെ വിഷുവിന് കണിവയ്ക്കാൻ പൂക്കളുണ്ടാകുമോ എന്ന ആശങ്കയും ചിലർ പങ്കുവെക്കുന്നുണ്ട്. എങ്കിലും ക്ഷേത്രത്തിലെത്തുന്ന ഭക്തർ ഈ മനോഹര കാഴ്ച ആസ്വദിച്ചും ചിത്രങ്ങൾ പകർത്തിയുമാണ് മടങ്ങുന്നതെന്ന് മേൽശാന്തി കൂവപ്പടി ചെറുകുട്ടമന പി എസ് ജയദേവൻ പോറ്റി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here