പെരുമ്പാവൂർ: നഗരസഭയിലെ ഏഴാം വാർഡിൽ വർഷങ്ങളായി മുടങ്ങിക്കിടന്ന റോഡ് നവീകരണ പ്രവൃത്തികൾ ‘സ്പിൽ ഓവർ’ പദ്ധതിയിൽ ഉൾപ്പെടുത്തി റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കി. മുൻ കൗൺസിലറുടെ കാലയളവിൽ വിനിയോഗിക്കാതെ ലാപ്സാക്കിയ 6 ലക്ഷം രൂപ, കാലാവധി തീരുന്നതിന് മുൻപ് ഫലപ്രദമായി വിനിയോഗിച്ചാണ് നിലവിലെ കൗൺസിലർ ഡോ. അജി സി പണിക്കർ ഈ നേട്ടം കൈവരിച്ചത്.
കഴിഞ്ഞ സാമ്പത്തിക വർഷം അനുവദിച്ച 7 ലക്ഷം രൂപയിൽ വെറും ഒരു ലക്ഷം രൂപ മാത്രമാണ് മുൻപ് വിനിയോഗിച്ചിരുന്നത്. ബാക്കി തുക ഈ മാർച്ച് 31-നകം ഉപയോഗിച്ചില്ലെങ്കിൽ നഷ്ടപ്പെടുമായിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് കൗൺസിലർ ഡോ. അജി സി പണിക്കർ നഗരസഭാ എൻജിനീയറിങ് വിഭാഗവുമായി ചേർന്ന് ടെൻഡർ നടപടികൾ വേഗത്തിലാക്കുകയായിരുന്നു. ബ്രോഡ്വേ റോഡിലും പുലക്കോട്ട ശാസ്താ ബൈലൈനിലും കട്ട വിരിക്കുന്ന ജോലികൾ ഗുണനിലവാരത്തോടെ പൂർത്തിയാക്കി.
കരാറുകാരൻ എം ഒ മോഹനന്റെ നേതൃത്വത്തിൽ നടന്ന പ്രവൃത്തികൾ നഗരസഭാ എൻജിനീയറിങ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ മാർച്ച് ഒൻപതിന് തന്നെ പൂർത്തിയായി. അതേസമയം, വികസനത്തിന്റെ ക്രെഡിറ്റ് തട്ടിയെടുക്കാൻ മുൻ കൗൺസിലർ ശ്രമിക്കുന്നതായി ആരോപണമുയർന്നിട്ടുണ്ട്. എന്നാൽ ഫണ്ട് ലാപ്സാകാതെ കൃത്യസമയത്ത് പ്രവൃത്തി പൂർത്തിയാക്കിയ കൗൺസിലറുടെ നടപടിയെ വാർഡ് വികസന സമിതി അഭിനന്ദിച്ചു. ജനങ്ങൾ നൽകിയ വിശ്വാസം കാത്തുസൂക്ഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും വരും മാസങ്ങളിൽ കൂടുതൽ നവീകരണ പ്രവൃത്തികൾ ഏറ്റെടുക്കുമെന്നും ഡോ. അജി സി പണിക്കർ പറഞ്ഞു.











