പെരുമ്പാവൂർ: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് പെരുമ്പാവൂർ മണ്ഡലം ഉണർന്നു കഴിഞ്ഞു എന്നതിന്റെ വ്യക്തമായ സൂചന നൽകി എൽഡിഎഫ് സ്ഥാനാർഥി ബേസിൽ പോളിന്റെ ആദ്യ റോഡ് ഷോ. ആവേശക്കടലായി മാറിയ പ്രവർത്തകരെയും ജനങ്ങളെയും സാക്ഷി നിർത്തി യൂണിയൻ കവലയിൽ നിന്നാരംഭിച്ച റോഡ് ഷോ മണ്ഡലത്തിലെ ഇടതുമുന്നണിയുടെ കരുത്ത് വിളിച്ചോതുന്നതായിരുന്നു. നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ വാദ്യമേളങ്ങളും മുദ്രാവാക്യങ്ങളുമായി നീങ്ങിയ റോഡ് ഷോ യാത്രി നിവാസിൽ സമാപിച്ചു.
പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ജനമനസ്സുകളിൽ സ്ഥാനം പിടിക്കാൻ സ്ഥാനാർത്ഥിക്ക് കഴിഞ്ഞുവെന്നതാണ് റോഡ് ഷോയിലുടനീളം പ്രകടമായത്. വഴിയോരങ്ങളിൽ സ്ഥാനാർത്ഥിയെ കാത്തുനിന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയ ജനക്കൂട്ടം ബേസിൽ പോളിനെ ഹൃദ്യമായി സ്വീകരിച്ചു. നാട് ഒന്നടങ്കം ഏറ്റെടുത്ത സ്ഥാനാർത്ഥി എന്ന പ്രതിച്ഛായയോടെയാണ് ബേസിൽ പോൾ വോട്ടർമാരിലേക്ക് ഇറങ്ങിച്ചെന്നത്. സമാപന സ്ഥലമായ യാത്രി നിവാസിൽ നടന്ന പൊതുസമ്മേളനത്തിൽ പ്രവർത്തകരുടെ ആവേശം ഇരട്ടിയായി.

യാത്രി നിവാസിൽ നടന്ന സമ്മേളനത്തിൽ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം എൻ സി മോഹനൻ പ്രസംഗിച്ചു. മണ്ഡലത്തിന്റെ വികസന മുരടിപ്പിനെതിരെ ജനവികാരം ഉയരുന്നതിന്റെ തെളിവാണ് ഈ സ്വീകരണമെന്ന് അദ്ദേഹം പറഞ്ഞു.
“പെരുമ്പാവൂരിലെ വികസനം മരീചികയാണ്” – ബേസിൽ പോൾ
സമ്മേളനത്തെ അഭിസംബോധന ചെയ്ത സ്ഥാനാർത്ഥി ബേസിൽ പോൾ മണ്ഡലത്തിലെ നിലവിലെ സാഹചര്യങ്ങളെ രൂക്ഷമായി വിമർശിച്ചു. “പെരുമ്പാവൂരിൽ വികസനം എന്നത് കേവലം മരീചികയായി മാറിയിരിക്കുകയാണ്. വികസനത്തിന്റെ കാര്യത്തിൽ ജനങ്ങൾക്കുണ്ടായിരുന്ന പ്രതീക്ഷകൾ നഷ്ടപ്പെട്ടു. ആ നിരാശ അവസാനിപ്പിക്കാനും മണ്ഡലത്തെ പുരോഗതിയിലേക്ക് നയിക്കാനുമുള്ള ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നു,” എന്ന് അദ്ദേഹം പറഞ്ഞു. വരും ദിവസങ്ങളിൽ മണ്ഡലത്തിലുടനീളം പര്യടനം നടത്തി പരമാവധി വോട്ടർമാരെ നേരിൽ കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ഥാനാർത്ഥിയുടെ ലാളിത്യവും നേരിട്ടുള്ള ഇടപെടലുകളും ഇതിനകം തന്നെ ചർച്ചയായിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഗോദയിൽ ആദ്യ ദിനം തന്നെ വലിയ മേധാവിത്വം നേടാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ഇടത് ക്യാമ്പ്.











